പരവൂർ: ഇന്ത്യയിലെ സ്വർണ ഉപഭോഗത്തിൽ മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം ഒന്നാമത്. രാജ്യത്തെ ആകെ സ്വർണ ഉപഭോഗത്തിന്റെ 30 ശതമാനത്തോളം കേരളത്തിലാണെന്ന് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.
തമിഴ്നാട്, മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ കേരളത്തിന് തൊട്ടുപിന്നാലെയുള്ളത്. രാജ്യത്തെ വീടുകളിലുള്ള ആകെ സ്വർണശേഖരത്തിന്റെ മൂല്യം കേട്ടാൽ അമ്പരക്കും വിധം ഉയരത്തിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 445 ലക്ഷം കോടി രൂപയുടെ സ്വർണമാണ് ഇന്ത്യൻ കുടുംബങ്ങളുടെ കൈവശമുള്ളത്.
ഇത് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തേക്കാൾ (ജിഡിപി) 125 ശതമാനം അധികമാണ്. 324 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ നിലവിലെ ജിഡിപി. ഓഹരി വിപണിയിലെ കമ്പനികളുടെ ആകെ വിപണി മൂല്യമായ 460 ലക്ഷം കോടിയോട് ഏകദേശം തുല്യമായ നിലയിലാണ് ഇന്ത്യൻ കുടുംബങ്ങളുടെ ഈ സ്വർണ സമ്പാദ്യം.
ബാങ്ക് നിക്ഷേപം, ഭൂമി, കെട്ടിടം തുടങ്ങിയ മറ്റ് സമ്പാദ്യ രൂപങ്ങളേക്കാൾ ഇന്ത്യക്കാർക്ക് പ്രിയം സ്വർണത്തോടാണെന്ന് റിപ്പോർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ കുടുംബങ്ങളുടെ ആകെ സമ്പത്തിന്റെ 65 ശതമാനവും ഇപ്പോൾ സ്വർണരൂപത്തിലാണ്. ബാങ്ക് നിക്ഷേപങ്ങളുടെയും ഓഹരി സമ്പാദ്യങ്ങളുടെയും മൊത്തം മൂല്യത്തിന്റെ 175 ശതമാനത്തോളമാണിത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണത്തിന്റെ മൂല്യം ഏകദേശം ഇരട്ടിയായാണ് വർധിച്ചത്. അഞ്ച് വർഷത്തെ കണക്കെടുത്താൽ ഇത് നാലിരട്ടിയിലധികം വർധിച്ചു. 2019 മാർച്ചിൽ 109 ലക്ഷം കോടിയായിരുന്ന മൂല്യമാണ് 2026 ജനുവരിയിൽ 445 ലക്ഷം കോടിയായി ഉയർന്നത്.
സമ്പാദ്യം മുഴുവൻ സ്വർണമാക്കി മാറ്റുന്നത് രാജ്യത്തിന്റെ സൂക്ഷ്മ സാമ്പത്തിക മേഖലയ്ക്ക് വെല്ലുവിളിയാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സ്വർണത്തിന്റെ ആവശ്യം വർധിക്കുന്നതിനനുസരിച്ച് ഇറക്കുമതി കൂട്ടേണ്ടി വരുന്നത് വിദേശനാണ്യ കരുതൽ ശേഖരത്തെ പ്രതികൂലമായി ബാധിക്കും. ഉത്പാദനപരമായ മേഖലകളിൽ നിക്ഷേപിക്കപ്പെടേണ്ട മൂല്യം മരവിച്ചു കിടക്കുന്നത് സമ്പദ്ഘടനയുടെ ചലനാത്മകതയ്ക്ക് തടസമാകുമെന്നും കൊട്ടക് റിപ്പോർട്ട് നിരീക്ഷിക്കുന്നു.